അബുദാബി: സ്വദേശി വത്കരണം നടപ്പാക്കാക്കുന്നതിന്റെ മറവിൽ വ്യാജനിയമനം നടപ്പാക്കുന്നതായി കണ്ടെത്തൽ. ഇതിന് കൂട്ട് നിന്ന് നാഫിസിന്റെ സഹായം കൈപ്പറ്റിയ സ്വദേശികളിൽ നിന്ന് 23.2 കോടി ദിർഹം മാനവവിഭവശേഷി സ്വദേശി മന്ത്രാലയം തിരിച്ചുപിടിച്ചു.
സ്വകാര്യമേഖലകളിൽ സ്വദേശികളുടെ പ്രാധിനിത്യം ഉറപ്പാക്കാൻ കൊണ്ടുവന്ന പദ്ധതിയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും മൂല്യമുള്ള സ്വദേശി ജീവനക്കാരെ വാർത്തെടുക്കാനുമുള്ള പദ്ധതിയെ ഗൌരവത്തോടെ എടുത്തില്ലെങ്കിൽ നിയമനടപടികൾ കടുപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന സ്വദേശികൾക്കും തൊഴിൽ ദാതാക്കളായ കമ്പനികൾക്കും നാഫിസ് വഴി ധനസഹായം നൽകുന്നുണ്ട്. സ്വദേശി വത്കരണം കൃത്യമായി നടപ്പാക്കി വരുന്ന കമ്പനികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെുത്തുകയും അവർക്ക് ആനുകൂല്യങ്ങളും സർക്കാർ സേവനങ്ങളിൽ ഇളവുകളും നൽകി വരുന്നുണ്ട്.ഇത്തരം സേവനങ്ങൾ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായാണ് നടപടികൾ സ്വീകരിച്ചത്.
436 കമ്പനികൾ വ്യാജ സ്വദേശി വത്കരണം നടത്തിയതായി കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികളും പിഴ ഈടാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി