മോഹന്‍ലാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ആരാധകർ ഉറ്റുനോക്കുന്നതും കാത്തിരിക്കുന്നതുമായ ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ഗ്രാഫിക്സ് പ്രാധാന്യമുള്ള 3 ഡി ചിത്രത്തിന്റെ റിലീസിംഗിനെ കുറിച്ച് മോഹൻലാൽ തന്നെ വ്യക്തമാക്കുകയാണിപ്പോൾ.
ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ തായ്ലന്റിലും ഇന്ത്യയിലുമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം തന്നെ ചിത്രം സെന്‍സര്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്നും മോഹൻലാൽ പറഞ്ഞു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ബാറോസിന്റെ മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ പ്രദർശനത്തിനെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തിറക്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
“3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്ന രൂപത്തിലായിരുന്നു ഞാനും ടി കെ രാജീവ് കുമാറും ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇതിലെ അധ്വാനവും ചിലവും കണക്കിലെടുത്ത് സിനിമ എന്ന സാധ്യത തേടുകയായിരുന്നു. ജിജോ ആയിരുന്ന സിനിമ എന്ന ആശയം മുന്നോട്ടുവച്ചത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ അദ്ദേഹത്തിന് അത് താല്പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. പിന്നീട് അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു”. മോഹന്‍ലാല്‍ പറഞ്ഞു.