ഇടുക്കി ചിന്നക്കനാലിൽ ഭീതി പടർത്തിയ അരിക്കൊമ്പനെ പിടികൂടി. എന്നാൽ ആനയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് രഹസ്യമായി തന്നെ തുടരുന്നു. മയക്കുവെടി വിദഗ്ധന്റെയും വെറ്റിനറി ഡോക്ടർമാരുടെയും സഹായത്തോടെയാണ് അരിക്കൊമ്പനെ പിടികൂടിയത്. ആദ്യ ഡോസ് വെടിയേറ്റ അന വിരണ്ടോടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരടങ്ങിയ സംഘം നിരന്തരം നിരീക്ഷിച്ച ശേഷമാണ് കൂടുതൽ ഡോസ് നൽകിയത്. അവസാനം ബൂസ്റ്റർ ഡോസ് നൽകിയതോടെ ആന മയങ്ങുകയായിരുന്നു. ശേഷം വടം ഉപയോഗിച്ച് അരിക്കൊമ്പനെ വരുതിയിലാക്കുകയായിരുന്നു. മയങ്ങി നിന്ന ആനയെ പിന്നീട് വെള്ളം തളിച്ച് തണുപ്പിച്ച ശേഷമാണ് വാഹനത്തിനരികിലേക്ക് കൊണ്ടുപോയത്.
ജെ സി ബി കൊണ്ട് മണ്ണ് മാന്തിയായിരുന്നു ലോറിയിലേക്കുള്ള വഴിയൊരുക്കിയത്. പിന്നീട് കുങ്കിയാനകളുടെ സഹായത്താലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. ഇതിനായി നാല് കുങ്കിയാനകളെ പ്രത്യേകം ഏർപ്പാടാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ ദൗത്യം ദുഷ്കരമാക്കി. അതിശക്തമായ മഴയും മൂടൽ മഞ്ഞും കാരണം ആനയെ വാഹനത്തിൽ കയറ്റാൻ സംഘം വളരെ ബുദ്ധിമുട്ടി.
എന്നാൽ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്നതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതേ സമയം ആനയെ പെരിയാറിലെ മൈതാനത്തേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്നുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല.