അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിക്കുന്നതായി വനം വകുപ്പ് അറിയിച്ചു . പുലർച്ചെ 4 .30 ന് തുടങ്ങിയ തിരച്ചിൽ ഉച്ചയ്ക്ക് 12 മണിയായിട്ടും അവസാനിക്കാതെ വന്നതോടെയാണ് ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചത്. അരിക്കൊമ്പനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ ഉറക്കത്തിലാണെന്നുള്ള നിഗമനത്തിലാണ് വനം വകുപ്പ്. അരിക്കൊമ്പനെ കണ്ടെത്താനായില്ലയെന്ന വിശദീകരണവുമായി വനം വകുപ്പ് രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ ദൗത്യ സംഘം കണ്ടതും ചാനലുകളിൽ പ്രചരിച്ചതും മറ്റൊരു ആനയായ ‘ചക്കക്കൊമ്പന്റെ’ ദൃശ്യങ്ങളാണെന്നും വനം വകുപ്പ് അറിയിച്ചു.കാട്ടാനക്കൂട്ടത്തിനിടയിൽ അരിക്കൊമ്പനും ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും അത് ചക്കക്കൊമ്പനാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രദേശത്തെ മറ്റ് ആനകളെയെല്ലാം കണ്ടെത്താനായെങ്കിലും അരിക്കൊമ്പനെ മാത്രം അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. അരിക്കൊമ്പൻ എവിടെയാണുള്ളതെന്ന കാര്യത്തിലും യാതൊരു വിവരവുമില്ല.
ഇന്നലെ വരെ 301 കോളനിക്ക് സമീപം അരിക്കൊമ്പനെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ തേടി കാട്കയറിയതോടെ ‘അരിക്കൊമ്പൻ മുങ്ങി’. അരിക്കൊമ്പനെ ഇന്ന് കണ്ടെത്താനായില്ലെങ്കിൽ ശ്രമം നാളെയും തുടരുമെന്ന് കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷ് അറിയിച്ചിരുന്നു. അതേ സമയം അരിക്കൊമ്പൻ ദൗത്യം പൂർണ്ണമാകുന്നത് വരെ ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1 ,2 ,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുന്നത് വരെയാണ് നിരോധനാജ്ഞ.
ചിന്നക്കൽ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് മറ്റൊരു കാട്ടിൽ മാറ്റാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഇതിനായി മയക്കുവെടി വിദഗ്ധൻ ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 150 അംഗ സംഘമായിരുന്നു ദൗത്യത്തിനിറങ്ങിയത്.