ഖത്തർ ലോകകപ്പ് വേളയിൽ മെസ്സി താമസിച്ച മുറി മ്യൂസിയമാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഖത്തർ യൂണിവേഴ്സിറ്റി. ലോകകപ്പ് ഫുട്ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്ത ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് ഇനി മിനി മ്യൂസിയമായി മാറുന്നത്.
ലോകകപ്പിനായി നവംബർ മൂന്നാം വാരമാണ് അർജന്റീന ടീം ഖത്തറിലെത്തിയത്. ശേഷം ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജൻറീന ടീമിന്റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലെ ഈ ഹോസ്റ്റൽ മുറിയിലായിരുന്നു. വീടുപോലെയുള്ള അന്തരീക്ഷം ടീമിന് ഒരുക്കുന്നതിനായി മിനി അർജൻറീനയാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പുനസൃഷ്ടിച്ചത്. ഖത്തർ യൂണിവേഴ്സിറ്റിയിലെ അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയുമായിരുന്നു താരങ്ങൾക്ക് താമസമൊരുക്കിയത്.
താരങ്ങളുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങൾ നൽകിയും ഖത്തറിലെ ഈ താമസ ഇടം അർജൻറീനയാക്കി മാറ്റിയിരിക്കുകയാണ്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടം സ്വന്തമാക്കിയത്.