ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടത്തിലേക്ക് അടുക്കുമ്പോൾ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീലിന്റെ ഫുട്ബോൾ ഇതിഹാസം റിവാൾഡോ. അടുത്ത ഞായറാഴ്ച ദൈവം മെസ്സിയെ കിരീടമണിയിക്കുമെന്ന് റിവാൾഡോ പറഞ്ഞു. ലോകകിരീടം നേടാൻ മെസ്സി വർഷങ്ങൾക്ക് മുൻപേ അർഹനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിത്വം കൊണ്ടുതന്നെ ഈ കിരീടം മെസ്സിയ്ക്ക് അർഹിച്ചതാണെന്ന് റിവാൾഡോ അഭിപ്രായപ്പെട്ടു. എപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന മെസ്സി കിരീടത്തിന് അർഹനാണ്. എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം മെസ്സിയെ അനുഗ്രഹിക്കട്ടെയെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.
ബ്രസീലും നെയ്മറും ഇനി ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ മത്സരിക്കില്ല. അതുകൊണ്ട് അർജന്റീനയ്ക്കൊപ്പം നിൽക്കുന്നു. ലയണൽ മെസ്സീ, താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്. പക്ഷെ, എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച അവൻ താങ്കളെ കിരീടമണിയിക്കും -ഇൻസ്റ്റഗ്രാമിൽ റിവാൾഡോ കുറിച്ചു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അർജന്റീന ഫൈനലിൽ എത്തിയത്. മത്സരത്തിൽ ഒരു പെനാൽറ്റി ഗോളിനു പുറമെ അതിശയിപ്പിക്കുന്ന ഗോൾ അസിസ്റ്റുമായി താരം ആരാധകരുടെ മനംനിറയ്ക്കുകയും ചെയ്തു. മത്സരത്തിലെ താരവും മെസ്സി തന്നെയായിരുന്നു. ഇതടക്കം നാല് മാൻ ഓഫ് ദ മാച്ച് പുരസ്കാരമാണ് ഇത്തവണ മെസ്സിയ്ക്ക് ലഭിച്ചത്. അതേസമയം അഞ്ച് ഗോളുമായി ഗോൾവേട്ടയിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പയ്ക്ക് ഒപ്പത്തിനൊപ്പമാണ് ഇപ്പോൾ മെസ്സി. ബുധനാഴ്ച്ച നടക്കുന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ മെസ്സിയും സംഘവും നേരിടുക. ലോകകിരീടത്തിനൊപ്പം ഗോൾഡൻ ബോളിനും ബൂട്ടിനും താരം ഏറെക്കുറെ അവകാശം ഉറപ്പിച്ചുകഴിഞ്ഞു.
അതേസമയം ഇത് തന്റെ അവസാന ലോകകപ്പാകുമെന്ന് മെസ്സി വെളിപ്പെടുത്തി. ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി നേരിട്ടപ്പോൾ ടീമിനെ കൂടുതൽ കരുത്തരാക്കി. ഓരോ കളിയും ഫൈനലായിരുന്നു ലക്ഷ്യം. അതേസമയം മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീർണമാകുമെന്ന് അറിയാമായിരുന്നു. ടീമിന് എന്തുചെയ്യാനാകുമെന്ന തിരിച്ചറിവുണ്ടായിരുന്നു. ആ ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്നും ലഭിച്ചതെല്ലാം അർജന്റീന അർഹിക്കുന്നതാണെന്നും മെസ്സി പറഞ്ഞു.