ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ യുഎഇയിൽ തുറന്നു. 18 തരം രോഗങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രഖ്യാപനത്തോടെയാണ് ഉപ്പുഗുഹ ആരംഭിച്ചത്. പതിനാറ് ടൺ ഉപ്പ് ഉപയോഗിച്ച് 171 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഗുഹ നിർമിച്ചിരിക്കുന്നത്. അൽഐൻ മുബഷറ അൽ ഖദ്റയിൽ ഉപ്പുചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഗുഹയുടെ പ്രവർത്തനം.
ആസ്മ, ജലദോഷം, മൂക്കൊലിപ്പ്, പനി, കഫക്കെട്ട്, ചൊറിച്ചിൽ, ഉത്കണ്ഠ, കൂർക്കംവലി, അലർജി, സോറിയാസിസ്, ആർത്രൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങൾക്ക് ഉപ്പുഗുഹയിലെ ചികിത്സയിലൂടെ ആശ്വാസം കണ്ടെത്താനാവും. ചികിത്സക്ക് പുറമെ കുട്ടികൾക്കായി വിശാലമായ കളിക്കളവും ഒരുക്കിയിട്ടുണ്ട്.
പോളണ്ടിലെ ക്രാക്കോവിൽ നിന്നുള്ള പ്രകൃതിദത്ത ഖനിയിൽ നിന്നാണ് ഗുഹയ്ക്കായി ഉപ്പ് എത്തിച്ചത്. ഗുഹയ്ക്കകത്ത് വായുവും ഉപ്പും ശുദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് ഡോ.സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ആണ് ഗുഹ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ സുവൈദാൻ സഈദ് അൽ കത്ബി, സാലിം അൽ റാഷിദി എന്നിവരും പങ്കെടുത്തിരുന്നു.