തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് വിവാദത്തിൽ. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. 295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്.
അതേ സമയം ഇത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നാണ് മേയറുടെ പ്രതികരണം. കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പ്രതികരിച്ചു. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കി. മേയര്‍ അയച്ചെന്നുപറയുന്ന കത്ത് കണ്ടിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതിയും ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിഷയത്തില്‍ യുവമോർച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.