സൂര്യനില്‍ ഭൂമിയേക്കാള്‍ 20 മടങ്ങ് വലുപ്പമുളള കറുത്ത ദ്വാരം കണ്ടെത്തി നാസയിലെ ശാസ്ത്രജ്ഞർ.’കൊറോണല്‍ ഹോള്‍’ എന്ന് വിളിക്കപ്പെടുന്ന ഇത് സൂര്യന്റെ ചില ഭാഗങ്ങള്‍ അപ്രത്യക്ഷമാക്കുന്നതായി കാണാം. നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി (എസ്ഡിഒ) മാര്‍ച്ച് 23 നാണ് സൂര്യന്റെ ദക്ഷിണധ്രുവത്തിനടുത്ത് കൊറോണല്‍ ഹോള്‍ കണ്ടെത്തിയത്.
സൂര്യനില്‍ നിന്ന് തുടര്‍ച്ചയായുളള ചാര്‍ജ്ജ് കണങ്ങളുടെ പ്രവാഹം ഭൂമിയുടെ കാന്തികവലയത്തെയും ഉപഗ്രഹങ്ങളെയും മൊബൈല്‍ ഫോണുകളെയും ജിപിഎസിനെയും ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
നാസയുടെ അഭിപ്രായത്തില്‍, അള്‍ട്രാവയലറ്റിലും എക്സ്റേ സോളാര്‍ ചിത്രങ്ങളിലും സോളാര്‍ കൊറോണയിലെ ഇരുണ്ട പ്രദേശങ്ങളിലുമാണ് കൊറോണല്‍ ദ്വാരങ്ങള്‍ കാണപ്പെടുന്നത്. ചുറ്റുമുള്ളത് തണുപ്പുള്ളതും സാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളായതിനാലാണ് ഹോള്‍ ഇരുണ്ടതായി കാണപ്പെടുന്നത്. ഈ ദ്വാരങ്ങള്‍ സൂര്യനില്‍ ഏത് സമയത്തും ഏത് സ്ഥലത്ത് വെച്ച് വേണമെങ്കിലും വികസിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ദ്വാരങ്ങള്‍ സൗരവാതത്തെ ബഹിരാകാശത്തേക്ക് കൂടുതല്‍ എളുപ്പത്തില്‍ കടന്നുചെല്ലാന്‍ സഹായിക്കുന്നു. അവ ജി1 മുതല്‍ ജി5 വരെയാണ് റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ഏറ്റവും വലിയ കൊറോണല്‍ ദ്വാരത്തിന്റെ വ്യാപ്തി ഏകദേശം 300,000 മുതല്‍ 400,000 കിലോമീറ്റര്‍ വരെയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.