ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്കെന്ന് റിപ്പോർട്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വിൽക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വാർത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചത്. വിൽക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. 17 വർഷമായി ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഉടമകളാണ്.
2005ലാണ് അമേരിക്കൻ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ ഏറ്റെടുത്തത്. 934 മില്ല്യൺ ഡോളർ തുകയ്ക്കാണ് ഗ്ലേസേഴ്സ് ക്ലബ് വാങ്ങിയതിന് ശേഷം ഇവർക്കെതിരെ നിരന്തരം ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നു. 2013ൽ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ക്ലബ്ബിൽ നിന്ന് പോയതോടെ ആരാധകരുടെ വിമർശനങ്ങൾ കൂടുതൽ ശക്തമായി.
അതേസമയം ഫെർഗൂസനു ശേഷം ക്ലബ് ഇതുവരെ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ലെന്നതും വസ്തുതയാണ്. 2017നു ശേഷം യുണൈറ്റഡ് ഒരു കിരീടം പോലും നേടിയിട്ടില്ല. നിലവിൽ പ്രീമിയർ ലീഗ് സീസണിൽ അഞ്ചാം സ്ഥാനമാണ് യുണൈറ്റഡ് ക്ലബ്ബിനുള്ളത്. എന്നാൽ ഇന്നലെയാണ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതായി യുണൈറ്റഡ് അറിയിച്ചത്. താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും ക്ലബ്ബിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. റൊണാള്‍ഡോ ക്ലബിന് നല്കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു.
അതേസമയം ക്ലബിനെതിരെ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ക്ലബിൽ നിന്ന് ചിലർ റൊണാൾഡോയെ പുറത്താക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല മറ്റ് ചിലരും അതിന് കൂട്ട് നിന്നു. കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. കൂടാതെ ക്ലബിന് നല്ലതുവരാനാണ് ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി ഇത്ര വിമർശിക്കുന്നതെന്ന് അറിയില്ലെന്നും റൊണാൾഡോ പറഞ്ഞു.