കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മാമുക്കോയ ഇപ്പോൾ. അദ്ദേഹത്തെ ഇതുവരെ വെൻ്റിലേറ്റർ സംവിധാനത്തിൽ നിന്നും മാറ്റാനായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
തിങ്കളാഴ്ച രാത്രി വണ്ടൂർ പൂങ്ങോട് നടന്ന ജനകീയ സെവൻസ് ഫുട്ബോൾക മത്സരത്തിൻ്റെ ഉദ്ഘാടകനായിരുന്നു മാമുക്കോയ. മത്സരം തുടങ്ങും മുൻപ് മൈതനാത്ത് എത്തിയ അദ്ദേഹം പരിപാടിക്കിടെ മൈതാനത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ മാമുക്കോയയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാരുടെ പരിശോധനയിൽ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് സിപിആർ നൽകിയപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു. രാത്രി തന്നെ കോഴിക്കോട് നിന്നും അദ്ദേഹത്തിൻ്റെ ബന്ധുക്കൾ എത്തി. തുടർന്നാണ് നടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.