പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശികളായ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകൻ സൂരജാണ് കൊല്ലപ്പെട്ടത്. അക്രമണത്തിൽ നാല് മലയാളികൾക്കും പരുക്കേറ്റിട്ടുണ്ട്. വാക്കുതർക്കത്തിനിടയിൽ പൗരന്മാരിലൊരാൾ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് എംബസിയും സൂരജിന്റെ കുടുംബവും അറിയിച്ചു. അഞ്ച് മാസം മുൻപാണ് സൂരജ് വെയർ ഹൗസ് സൂപ്പർവൈസർ ജോലിക്കായി പോളണ്ടിലെത്തിയത്. ഇന്നലെ വൈകുന്നേരം മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പോളണ്ട് പൗരന്മാരുമായി തർക്കമുണ്ടാവുകയും അവർ സൂരജിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
അതേസമയം പോളണ്ടില്‍ വച്ച് കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പാലക്കാട് സ്വദേശിയും കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയും ഐടി എന്‍ജിനീയറുമായ ഇബ്രാഹിമാണു മരിച്ചത്. എന്നാൽ കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെ പറ്റിയുള്ള വിവരങ്ങളോ പോളണ്ട് എംബസി അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.