ഷാർജയിൽ പാലക്കാട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു.മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്. ഷാർജയിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം.
ഞായറാഴ്ച രാത്രി 12.30ന് ഷാർജയിലെ ബുതീനയിലാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്. ഹക്കിമിന്റെ സഹപ്രവർത്തകരും ഹൈപ്പർമാർക്കറ്റിന് സമീപത്തെ കഫ്തീരിയ ജീവനക്കാരനായ ഒരു പാകിസ്താൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം.
എന്നാൽ പ്രകോപിതനായ പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയും ഹക്കിമിന് കുത്തേൽക്കുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഹക്കീമിന്റെ കുടുംബം ഷാർജ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.