ജനപ്രിയ മോഡലായ ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് വീണ്ടും പുത്തൻ വാഹനം വഴിപാടായി സമർപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ എക്സയുവി 700 എ.എക്സ് 7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ ആയിരുന്നു ചടങ്ങുകൾ. വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ആട്ടോമോറ്റീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് ശ്രീ.ആർ. വേലുസ്വാമി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് കൈമാറി.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആന്റ് പി) എം.രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം അസി.മാനേജർ രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എക്.സിയുവി 700 ഓട്ടോമാറ്റിക് പെട്രോൾ മോഡലാണ് ഗുരൂവായൂർ ക്ഷേത്രത്തിലേക്ക് മഹീന്ദ്രഗ്രൂപ്പ് സമർപ്പിച്ചിരിക്കുന്നത്. രണ്ടായിരം സിസി എഞ്ചിനുള്ള വാഹനത്തിൻ്റെ ഓണ്‍റോഡ് വില 28.85 ലക്ഷം രൂപയാണ്. 2021 ഡിസംബറിലാണ് ലിമിറ്റഡ് എഡിഷൻ ഥാർ മഹീന്ദ്ര ഗ്രൂപ്പ് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ഈ കാർ പിന്നീട് പ്രവാസി വ്യവസായി വിഘ്നേശ് വിജയകുമാർ ലേലത്തിൽ പിടിച്ചിരുന്നു.