ലക്നൗ: വ്യവസായ എം.എ യൂസഫലി സമർപ്പിച്ച മാനനഷ്ടക്കേസിൽ ഓൺലൈൻ പോർട്ടൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ലക്നൗ കോടതി വാറണ്ട് അയച്ചു. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മകൻ വിവേക് ഡോവൽ, യൂസഫലി എന്നിവരെ ചേർത്ത് ഷാജൻ സ്കറിയ നടത്തിയ ആരോപണങ്ങൾക്കെതിരെയാണ് യൂസഫലി മാനനഷ്ടക്കേസ് നൽകിയത്. 20,000 രൂപയുടെ ജാമ്യ വാറണ്ട് ആണ് ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷാജൻ സ്കറയിയ്ക്ക് അയച്ചിരിക്കുന്നത്.
നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പിന് വേണ്ടി കേസിൽ കോടതിയിൽ ഹാജരായത്. ലക്നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതിയുടെ നടപടി.
മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിൽ ഷാജൻ സ്കറിയ അപ്ലോഡ് ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ രണ്ട് വീഡിയോകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, അദ്ദേഹത്തിൻ്റെ മകൻ വിവേക് ഡോവൽ എന്നിവരുമായി യൂസഫലിയെ ബന്ധപ്പെടുത്തി ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ലുലു ഗ്രൂപ്പിൻ്റെ ഹർജിയിൽ പറയുന്നത്. വീഡിയോയിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും, യാതൊരു തെളിവും ഇല്ലാതെയുള്ളതാണാണെന്നും വിലയിരുത്തിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് നേരത്തെ അയച്ചത്.
നോട്ട് നിരോധനത്തിന് ശേഷം അജിത് ഡോവലിൻ്റെ മകൻ്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 8300 കോടി രൂപയുടെ കള്ളപ്പണമെത്തിയെന്നും യൂസഫലിയുമായി അടുത്ത ബന്ധമുള്ള ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോയിൽ ഷാജൻ സ്കറിയ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവലിൻ്റെ മകൻ കള്ളപ്പണം വെളുപ്പിച്ച കേസായതിനാലാണ് ഇക്കാര്യം ചർച്ചാ വിഷയമാകതെന്നും ഷാജൻ സ്കറിയ വീഡിയോയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം മിണ്ടില്ലെന്നും ഷാജൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ഈ ആരോപണങ്ങളെന്നും മറുനാടൻ മലയാളിയിൽ വന്ന ഈ വീഡിയോകൾ ഗ്രൂപ്പിൻ്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലുലു ഗ്രൂപ്പ് ലക്നൗ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.