തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് നിന്നും കാണാതായ നാടോടി സംഘത്തിലെ കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഇന്നലെ കാണാതായ പേട്ടയിലെ ബ്രഹ്മോസ് ക്യാംപസിന് പിറകിലൂടെ കടന്നു പോകുന്ന റെയിൽവേ ട്രാക്കിനടുത്ത് നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ രണ്ട് വയസ്സുകാരിയായ മേരിയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയതെന്നും ജനറൽ ആശുപത്രിയിൽ വിശദമായ പരിശോധന നടത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും പൊലീസ് അറിയിച്ചു. കാണാതായി 19 മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ തിരികെ കിട്ടിയത്.
അതേസമയം കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും നാട്ടുകാരും ഇതിനോടകം പലവട്ടം തെരച്ചിൽ നടത്തിയതാണെന്നും സന്ധ്യ മയങ്ങിയ ശേഷം ആരോ കുട്ടിയെ ഉപേക്ഷിച്ചുവെന്നാണ് കരുതുന്നതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. കുട്ടിയെ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടു പോയി എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്. കുട്ടിയെ കൊച്ചുവേളിക്ക് സമീപം ഉപേക്ഷിച്ചുവെന്ന് ആരോ പൊലീസിനെ വിളിച്ച് അറിയിക്കുയായിരുന്നുവെന്നാണ് കരുതുന്നത്.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതയത്. കുട്ടിയെ കണ്ടെത്താൻ നഗരത്തിൻ്റെ മുക്കും മൂലയും പൊലീസ് അരിച്ചു പെറുക്കിയിരുന്നു. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.