യുകെയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. അധികാരത്തിലേറി 45ാം ദിവസമാണ് രാജി. ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലാവധി ഭരിച്ച പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
താൻ മുന്നോട്ടുവച്ച സാമ്പത്തിക പദ്ധതി വിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും തൻ്റെ കൺസർവേറ്റീവ് പാർട്ടിയെ വിഭജിക്കുകയും ചെയ്തതായി ലിസ് ട്രസ് പറഞ്ഞു.
ബ്രിട്ടണിലെ നേതൃ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച പൂർത്തിയാകും.
നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന ഓഫീസിന് പുറത്ത് നിന്നാണ് ട്രസ് രാജി പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് നേതാവായി മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയില്ലെന്നും പാർട്ടിയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ട്രസ് വ്യക്തമാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കൺസർവേറ്റീവ് പാർട്ടി ഏൽപ്പിച്ച ദൌത്യം നിറവേറ്റാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുകയാണെന്ന് ചാൾസ് രാജാവിനെ ധരിപ്പിച്ചതായും ലിസ് ട്രസ് കൂട്ടിച്ചേർത്തു.
ക്വീൻ എലിസബത്ത് അവസാനം നിയോഗിച്ച പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
അതും അവസാനിച്ചു. എന്തൊരു സമ്പൂർണ തകർച്ചയെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ ട്വീറ്റ് ചെയ്തത്.
It’s over. Liz Truss is resigning and will become shortest-serving Prime Minister in British history. What an absolute shambles.
— Piers Morgan (@piersmorgan) October 20, 2022