മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തി. റഷ്യന്‍ പ്രസിഡൻ്റ് വ്ളാദിമിര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച സ്വകാര്യ ഏജന്‍സിയാണ് ഹാക്കിങിന് പിന്നിലെന്ന് സംശയിക്കുന്നു. എന്നാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസും ഈ വിവരം മറച്ചുവച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രസ്സിൻ്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ട്ടെങ്ങുമായി നടത്തി സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്ട്ര സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ചകളുടെ രഹസ്യ വിശദാംശങ്ങളും ഫോണില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം യുക്രെയ്ന്-റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. ലിസ് പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെ അധികാരമേറ്റ് 45-ാം ദിവസം ലിസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഏല്പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരത്തെ തന്നെ രാജി വച്ചിരുന്നു. ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായത്.