കൊച്ചി: സ്വന്തം മകളെ കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ. കൊച്ചിയിൽ വൈഗയെന്ന പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് പിതാവ് സനു മോഹന് വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കുട്ടിയെ കൊന്നതിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വർഷം തടവും ശിക്ഷയുമാണ് വിധിച്ചത്. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം ശിക്ഷ വേറേയും അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്.
70 വയസുള്ള തൻ്റെ അമ്മയെ നോക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അതു തള്ളിയാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് നടത്തിയ വിധി പ്രസ്താവത്തിൽ പ്രതി കുറ്റക്കാരനാണെന്ന വിധിച്ച കോടതി ഇതിൽ വാദം കേട്ട ശേഷമാണ് ഉച്ചയ്ക്ക് ശേഷം ശിക്ഷ പ്രഖ്യാപിച്ചത്. സനു മോഹൻ നടത്തിയത് അപൂർവ്വത്തിൽ അപൂർവ്വമായ കുറ്റകൃത്യമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
2021 മാർച്ച് 21നാണ് പത്ത് വയസ്സുകാരി വൈഗയ്ക്ക് ശീതളപാനീയത്തിൽ മദ്യം കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം പ്രതി കഴുത്തിൽ കുരുക്കിട്ട് കൊന്നത്. ശേഷം മുട്ടാർ പുഴയിൽ മൃതദേഹം തള്ളി. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷം കോയമ്പത്തൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവൻറെ വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട സനുമോഹൻ കങ്ങരപ്പടിയിലെ തൻറെ ഫ്ലാറ്റിലേക്കാണ് വൈഗയുമായി ആദ്യമെത്തിയത്. വഴിയിൽനിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യംകലർത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. മൂക്കിൽ നിന്നും വന്ന രക്തം തുടച്ചു. ശരീരത്തിന്റെ ചലനം നഷ്ടമായതോടെ മരിച്ചെന്ന് കരുതി. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത് കാറിൻറെ പിൻസീറ്റിലിട്ട് മുട്ടാർ പുഴയിൽ എറിയാൻ കൊണ്ടുപോയി. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. ഈ സമയത്താണ് ബോധം വന്ന കുഞ്ഞ് പുഴയിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചു. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു സനു മോഹൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചത്.
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിൻറെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്. ഈ സമയത്തിനിടെ പ്രതി ചൂതാട്ട കേന്ദ്രങ്ങളിലുമെത്തിയിരുന്നു.
ധൂർത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനുമോഹൻ, മകൾ മറ്റുള്ളവരാൽ അവഗണിക്കപ്പെടുമെന്ന വിഷമത്തിൽ വൈഗയെ കൊല്ലുകയായിരുന്നുവെന്നാണ് മൊഴി നൽകിയത്. പ്രതിയെ പിടിച്ച ശേഷം തെളിവ് ശേഖരണവും കുറ്റപത്രം സമർപ്പിക്കലും വേഗത്തിലായി. ഒരു വർഷത്തോളം കേസിൻറെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി ശരിവെച്ചു. വിചാരണയ്ക്കിടെ പ്രതിയെ തന്നെ പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കുന്ന അപൂർവ്വ സംഭവവും ഈ കേസിലുണ്ടായി.,