സൗദിയിൽ വമ്പൻ മയക്കുമരുന്നു വേട്ട. 4.7 കോടി ആംഫെറ്റാമൈൻ ഗുളികകളുമായി എട്ട് വിദേശികൾ അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു പിടിച്ചെടുത്തത്. പ്രതികളിൽ ആറ് സിറിയൻ പൗരന്മാരും രണ്ട് പാകിസ്ഥാനികളും ഉൾപ്പെടും. റിയാദ് ഡ്രൈ പോർട്ടിലേക്ക് വൻതോതിൽ മയക്കുമരുന്ന് ശേഖരം കടത്തുകയും പിന്നീട് ഒരു ഗോഡൗണിലേക്ക് കടത്തുകയും ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.
കയറ്റുമതി ചെയ്ത മൈദയ്ക്കുള്ളിൽ ഒളിപ്പിച്ച 46,916,480 ആംഫെറ്റാമൈൻ ഗുളികകളാണ് രാജ്യത്തേക്ക് കടത്തിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഒറ്റ ഓപ്പറേഷനിൽ രാജ്യത്തേക്ക് കടത്തിയ ഏറ്റവും വലിയ മയക്കുമരുന്നാണ് പിടികൂടിയതെന്ന് അൽ നുജൈദി പറഞ്ഞു. രാജ്യത്തിന്റെയും യുവതലമുറയുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കള്ളക്കടത്ത് സുരക്ഷാ സേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.