ഇടുക്കിയിലെ കുടയത്തൂരിൽ അപ്രതീക്ഷതമായ ഉരുൾപ്പൊട്ടലിൽ 5 പേർ മരിച്ചു. മണ്ണിനടിയിലായ ഒരു വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സംഗമം കവലയിലെ മാളിയേക്കൽ കോളനിയിൽ പുലർച്ചെ മൂന്ന് മണിക്കാണ് ഉരുൾപ്പൊട്ടിയത്. സോമന്, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന് ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ പെയ്തിരുന്നു. കുടയത്തൂരിൽ ഇതാദ്യമായാണ് ഉരുൾപ്പൊട്ടൽ ഉണ്ടാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലാ കളക്ടറും, എസ്പി യും ഉള്‍പ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ വാസികളെ കുടയത്തൂര്‍ തകിടിയില്‍ എല്‍പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.