തിരുവനന്തപുരം: പാലിയേക്കര ടോൾ പ്ലാസ നടത്തിപ്പ് കമ്പനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് ശുപാർശ നൽകി. കൃതിമ രേഖകൾ സമർപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ തട്ടാൻ ടോൾ പ്ലാസയുടെ നടത്തിപ്പ് ചുമതലയുള്ള കമ്പനി ശ്രമിച്ചെന്ന് കാണിച്ചാണ് കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് കെഎസ്ആർടിസിയുടെ ശുപാർശ. ഈ കമ്പനിക്കാണ് പാലിയേക്കര ടോൾ പ്ലാസയുടെ നടത്തിപ്പ് ചുമതല.
2012 മുതൽ പാലിയേക്കര ടോൾ പ്ലാസയിൽ കമ്പനി ടോൾ പിരിവ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയെ ടോൾപിരിവിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഹൈക്കോടതിയിൽ നിന്നുള്ള വിധി ടോൾകമ്പനിക്ക് അനുകൂലമായിരുന്നു.
ഇതിനു ശേഷമാണ് 2014 മുതൽ 2021 വരെ കെഎസ്ആർടിസി ടോൾ ഇനത്തിൽ 99.9 കോടി രൂപ നൽകാനുണ്ടെന്ന കണക്ക് കമ്പനി സമർപ്പിച്ചത്. എന്നാൽ കെഎസ്ആർടിസിയുടെ കൈവശമുള്ള കണക്ക് പ്രകാരം 30.51 കോടി രൂപയാണ് ടോൾ ഇനത്തിൽ കൊടുക്കാനുള്ളത്.
ടോൾ കമ്പനി നൽകിയ കണക്കുകളിൽ സൂഷ്മ പരിശോന നടത്തിയ കെഎസ്ആർടിസി കണക്കുകളിൽ കൃതിമം നടന്നതായി കണ്ടെത്തുകയായിരുന്നു. ടോൾ പിരിവിന് മുൻപേ കണ്ടം ചെയ്ത വാഹനങ്ങളും ആറക്ക നമ്പറുള്ള വാഹനങ്ങളും പ്ലാസയിലൂടെ കടന്നു പോയെന്നാണ് ടോൾ കമ്പനിയുടെ കണക്കുകളിൽ പറയുന്നത്. പുതുക്കാട് നിന്ന് ബസൊന്നിന് 525 രൂപ ടോളായി ഈടാക്കണമെന്നിരിക്കെ ടോൾ കമ്പനി ബസൊന്നിന് 28000 രൂപ നൽകാനുണ്ടെന്ന കണക്കാണ് സമർപ്പിച്ചതെന്നും കെഎസ്ആർടിസിയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കെഎസ്ആർടിസിയും ടോൾ കമ്പനിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ നേരത്തെ സർക്കാർ ഇടപെട്ട് 3.06 കോടി രൂപ കമ്പനിയിലേക്ക് അടച്ചിരുന്നു.