രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ പുരാണത്തിലെ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ഇവർ തന്നെ. ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെയ്തു. നയതന്ത്രത്തിൻ്റെയും ക്ഷമയുടെയും മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം പറയുന്നത്. പാണ്ഡവരുടെ കീർത്തി കൗരവരുടേതിനെക്കാൾ മികച്ചതായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു.
പാണ്ഡവർക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതുപോലെ അയൽക്കാരെ തെരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറാത്തിയിലേക്ക് ‘ഭാരത് മാർഗ്’ എന്ന പേരിൽ വിവർത്തനം ചെയ്ത തൻ്റെ ഇംഗ്ലീഷ് പുസ്തകമായ “ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്” എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പാക്കിസ്ഥാനിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാൽ പാകിസ്ഥാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നത് വാസ്തവമാണ്. മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയും പ്രതിസന്ധിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.