ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആരോഗ്യം വീണ്ടെടുത്ത കോടിയേരിയുടെ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. പ്രിയ നേതാവിന്റെ തിരിച്ചുവരവിൽ സന്തോഷം അറിയിച്ച് സിപിഐഎം എംഎല്‍എമാരും നേതാക്കളും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു