ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയാണിത്. മലയാളിയായ ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിലാണ് ചികിത്സ. 2010 മുതൽ കാമില ഏഴ് തവണ ചികിത്സയ്ക്കായി സൗഖ്യയിലെത്തിയിട്ടുണ്ട്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി ബ്രിട്ടണിലേക്ക് മടങ്ങും.
വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസ് വിമാനത്തിലാണ് കാമില ബെംഗളൂരുവിലെ കെമ്പെ ഗൗഡ രാജാന്തര വിമാനത്താവളത്തിലെത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലൻഡ് യാർഡും കാമിലയെ വൈറ്റ്ഫീൽഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെൻ്റർ വരെ അനുഗമിച്ചു. സൗഖ്യയുടെ ചെയർമാനും സ്ഥാപകനുമായ ഹോമിയോ ഡോക്ടർ ഐസക് മത്തായി വയനാട് സ്വദേശിയാണ്. അതേസമയം 2019ൽ കാമിലയ്ക്കൊപ്പം സൗഖ്യയിൽ വച്ചാണ് ചാൾസ് രാജാവ് തൻ്റെ 71ആം പിറന്നാൾ ആഘോഷിച്ചത്.
യോഗ, മെഡിറ്റേഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ചികിത്സാ രീതിയാണ് ഇവിടെയുള്ളത്. സൗഖ്യയിൽ അഞ്ച് കിടപ്പുമുറികളും ഒരു സ്വകാര്യ പൂന്തോട്ടവുമുള്ള സൂട്ടിന് ഒരു രാത്രി 7 ലക്ഷം രൂപയാണ് വാടക. ആകെ 25 മുറികളേ സൗഖ്യയിലുള്ളൂ. അതിസമ്പന്നരായ, വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ് സൗഖ്യയിൽ ചികിത്സയ്ക്കായി എത്താറുള്ളത്. ഇവരോട് പണം കുറച്ച് വാങ്ങാറില്ലെന്ന് ഐസക് മത്തായി പറയുന്നു. ഇവരിൽ നിന്നും ഒരു തവണ ചികിത്സയ്ക്ക് 10,000 ഡോളർ വരെയാണ് ഫീസ് ഈടാക്കുക.