ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുതീ വീണ്ടും പടർന്നത്. എന്നാൽ ഇതുവരെ ആളപായമോ മരണമോ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതേസമയം നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ പ്രതികരിച്ചിട്ടില്ല
പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പർവതാരോഹകർ ഉപയോഗിക്കുന്ന ‘കരംഗ സൈറ്റിന്’ സമീപം വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. ശക്തമായുണ്ടായ കാറ്റ് തീ ആളിപ്പടരാൻ കാരണമായി. വളരെ പെട്ടന്നാണ് എല്ലായിടത്തേക്കും തീ വ്യാപിച്ചത്. എന്നാൽ രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്.
എന്നാൽ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും തീപിടിത്തമുണ്ടാവുകയായിരുന്നു. അതേസമയം തീ അണയ്ക്കുന്നതിൽ നല്ല പുരോഗതി കാണുന്നുണ്ട്. കാലാവസ്ഥയിൽ മാറ്റം വന്നില്ലെങ്കിൽ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും പ്രകൃതിവിഭവ, ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എലിയാമണി കൂട്ടിച്ചേർത്തു.