പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധന കൃത്യതയിൽ കേരള പോലീസ് മുന്നിൽ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്കുന്ന അംഗീകാരം കേരള പോലീസിന് ലഭിച്ചു. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി നവനീത് ശര്‍മ്മ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേരളത്തിനു പുറമെ തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഈ പുരസ്കാരം കഴിഞ്ഞ വര്‍ഷങ്ങളിലും കേരള പോലീസിന് തന്നെയായിരുന്നു. പോലീസിലെ സാങ്കേതികവിദഗ്ദ്ധര്‍ നിര്‍മ്മിച്ച ഇ-വി ഐ പി എന്ന സംവിധാനമാണ് പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പോലീസിനെ സഹായിച്ചത്.
2017ല്‍ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് ജില്ലയില്‍ നടപ്പിലാക്കിയത്. ശേഷം ഈ സംവിധാനം രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇത് വന്‍ വിജയമായി മാറുകയും ചെയ്തു. തുടര്‍ന്ന് 20 പൊലീസ് ജില്ലകളിലേയ്ക്കും ഇത് വ്യാപിപ്പിച്ചു. പൊലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ ഇതുവഴി സാധിച്ചു. അപേക്ഷകരുടെ സംതൃപ്തിയുടെയും നടപടിക്രമത്തിന്റെ വേഗത്തിന്റെയും അടിസ്ഥാനത്തിലാണ് മികച്ച സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുക.