തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് യാതൊരു പങ്കുമില്ലെന്ന് കെ.ബി ഗണേഷ് കുമാർ. ഇക്കാര്യം ജീവിച്ചിരിക്കുമ്പോൾ തൻ്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ഇതേക്കാര്യം പിന്നീട് സിബിഐയ്ക്കും താൻ മൊഴിയായി നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗണേഷിൻ്റെ വാക്കുകൾ –
ഈ അടുത്ത കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണമുണ്ടായി (സോളാർ കേസ്). ആ അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥർ എന്നെയും മൊഴിയെടുക്കാൻ വിളിച്ചു. അവരോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. എൻ്റെ അച്ഛൻ (ആർ.ബാലകൃഷ്ണപ്പിള്ള) മരിക്കും മുൻപ് എന്നോട് പറഞ്ഞ കാര്യമാണത്. ഉമ്മൻ ചാണ്ടിക്കെതിരായ ഒരു ടിവി വാർത്ത കണ്ടാണ് അദ്ദേഹം അതേക്കുറിച്ച് എന്നോട് പറഞ്ഞത്.
ഈ പറയുന്നതിൽ സത്യമില്ല. ഉമ്മൻ ചാണ്ടി ഇതിൽ പങ്കാളിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉമ്മൻ ചാണ്ടി രാഷ്ട്രീയമായി നമ്മളെ ഇല്ലാതാക്കാനും നശിപ്പിക്കാനും നോക്കിയ ആളാണ്, എന്ന ഒരുപാട് ബുദ്ധിമുട്ടിച്ചയാളാണ്. എന്നാൽ ഈ കേസിൽ (സോളാർ) അയാൾ നിരപരാധിയാണെന്ന് എനിക്ക് ബോധ്യമുണ്ട്.
ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചത് ആർ.ബാലകൃഷ്ണപ്പിള്ള ഇങ്ങനെ പറഞ്ഞു എന്നു തന്നെ രേഖപ്പെടുത്തട്ടേ എന്നാണ്. അങ്ങനെ തന്നെ രേഖപ്പെടുത്തണം, മരിച്ചു പോയ എൻ്റെ അച്ഛന് ആത്മാവിൻ്റെ ആവശ്യമാണത് , നിങ്ങൾ അങ്ങനെ തന്നെ എഴുതണം എന്നാണ് ഞാൻ പറഞ്ഞത്.
പിന്നീട് ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ ഈ മൊഴി കൊടുത്ത കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് താങ്ക്യൂ എന്നു പറഞ്ഞു. ഇപ്പോ നോക്കുമ്പോൾ വലിയ സന്തോഷമുള്ള കാര്യമാണത്. മനസ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്.. അദ്ദേഹം രാഷ്ട്രീയമായി നമ്മുക്ക് എതിരായിരുന്നു എന്നത് ശരിയാണ്. 2013-ൽ ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ അദ്ദേഹത്തിന് അത് ഒരു നിമിഷം കൊണ്ട് പരിഹരിക്കാമായിരുന്നു. എന്നാൽ അന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞു കിട്ടേണ്ട അവസ്ഥയുണ്ടായിരുന്നു. അപ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം ഒരാളെ മാറ്റി നിർത്തി. മന്ത്രിസ്ഥാനം അന്നും ഇന്നും എനിക്ക് വിഷയമല്ല. എന്നാൽ എൻ്റെ അച്ഛൻ്റെ ആത്മാവിനോടും ഉമ്മൻ ചാണ്ടി സാറിനോടും സത്യവും നീതിയും പുലർത്താനായി എന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.
ലൈംഗീകമായി പീഡിപ്പിച്ചെന്ന സോളാർ കേസ് പ്രതിയുടെ പരാതിയിൽ ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെ പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും സിബിഐ കേസിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസ് അന്വേഷിച്ച സിബിഐ നേതാക്കളെല്ലാം ക്ലീൻ ചിറ്റ് നൽകിയിരുന്നു.