കാസർകോട്: മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ.കെ.ഇമ്പശേഖർ. കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും കടമയായിരിക്കണമെന്ന് കളക്ടർ ഓർമിപ്പിച്ചു.
മഴ അവധി കാരണം നഷ്ടപ്പെട്ട ഒരു അധ്യയന ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണെന്നും അതിനാൽ എല്ലാ സ്കൂളുകളിലേയും പ്രധാന അധ്യാപകരും, പിടിഎ അംഗങ്ങളും, പഞ്ചായത്ത് സെക്രട്ടറിമാരും കുട്ടികൾ സുരക്ഷിതമായി സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സ്കൂളിലേക്കുള്ള യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ, കുട്ടികൾ സുരക്ഷിതമായി സ്കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അംഗവും വില്ലേജ് ഓഫീസറും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും കളക്ടർ നിർദേശിച്ചു.
മഴ മുൻനിർത്തി കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ കാസർകോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് കളക്ടറുടെ വിശദീകരണം.
ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴയും കാറ്റും ശക്തിപ്പെട്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രാ-ഒഡീഷ തീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത ഇതോടെ മഴയും കാറ്റും വീണ്ടും ശക്തമാവും. ന്യൂനമർദ്ദത്തിൻ്റെ ഫലമായി വടക്കൻ കേരളത്തിൽ ഇന്നും നാളെയും പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.