കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
സംസ്ഥാനത്ത് 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളുടെ ഭൂരിപക്ഷമുണ്ടെങ്കിലേ അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളു.
224 സീറ്റുകളില്‍ 36 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കും 15 സീറ്റുകള്‍ പട്ടിക വര്‍ഗക്കാര്‍ക്കും സംവരണം ചെയ്ത സീറ്റുകളാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്. എന്നാല്‍ അധികാരത്തിലെത്തുന്നതിന് ജെ.ഡി.എസിന്റെ നിലപാട് നിര്‍ണായകമായിരിക്കും. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് എച്ച്.ഡി കുമാരസ്വാമി അറിയിച്ചത്.
വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന പത്ത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് മുന്നോട്ട് വെച്ചത്. നാല് സര്‍വേകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിച്ചെങ്കില്‍ ഒരു സര്‍വേ മാത്രമാണ് ബിജെപിക്ക് ഭരണത്തിന് മുന്‍തൂക്കം നല്‍കിയത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായില്ലെങ്കിലും അധികാരം പിടിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. അതേസമയം കുതിരക്കച്ചവടം തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിജയിക്കുന്ന എംഎല്‍എമാരെ
ബംഗളൂരുവിലെത്തിക്കാനാണ് നിര്‍ദേശം.
ബിജെപിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ് സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി.
കര്‍ണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നുമാണ് ജനവിധി നേരിടുന്നത്. എച്ച്ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലും സിദ്ധരാമയ്യ വരുണയിലുമാണ് മത്സരിക്കുന്നത്.
ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് (സി) മണ്ഡലത്തില്‍ നിന്നും ലക്ഷ്മണ് സാവഡി അത്തനിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ് സാവഡിയുടെയും കൂടുമാറ്റം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.