കർണാടകയുടെ രാഷ്ട്രീയ ഭാവിയെ തീരുമാനിക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പിന് വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. ചില ഇടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക തകരാർ കാരണം വോട്ടിംഗ് വൈകിയെങ്കിലും വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 5.21 കോടി ജനങ്ങളാണ് ഇന്ന് കർണാടകയിൽ പോളിംഗ് ബൂത്തിലെത്തുന്നത്.
2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. സ്ഥാനാർഥികളിൽ 2428 പേരും പുരുഷന്മാരാണ്. 184 സ്ത്രീകൾ മാത്രമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്ന പാർട്ടി ബിജെപി മാത്രമാണ്. .
വോട്ടവകാശം വിനിയോഗിക്കാനായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പോളിംഗ് ബൂത്തിലെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപി നടത്തിയ പ്രചാരണം ഗുണം ചെയ്യുമെന്നും വീണ്ടും പാർട്ടി അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. മുൻ മുഖ്യമന്ത്രി യദ്യൂരപ്പയും കുടുംബവും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ശിവമോഗയിലെ ശിക്കാരിപുറത്തായിരുന്നു ഇവർക്ക് വോട്ട്.
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, മന്ത്രിമാരായ ആർ അശോക്, ഡോ:കെ സുധാകർ ,അശ്വന്ത് നാരായണ എന്നിവരും വോട്ടവകാശം വിനിയോഗിച്ചു. സിനിമ താരം പ്രകാശ് രാജ് ബംഗളുരു ശാന്തി നഗറിൽ വോട്ട് രേഖപ്പെടുത്തി. വർഗീയ രാഷ്ട്രീയത്തിനെതിരെയാണ് തന്റെ വോട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിശബ്ദ പ്രചരണ ദിവസമായ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പടെയുള്ളവർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്തും സംസ്ഥാനവ്യാപകമായി ഹനുമാൻ കീർത്തനവും സംഘടിപ്പിച്ചിരുന്നു. 13 നാണ് വോട്ടെണ്ണൽ.