കൊച്ചി: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട പണമിടപാട് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ചോദ്യം ചെയ്യല്ലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ കെ.സുധാകരനെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സുധാകരൻ്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്ലായതിനാൽ അദ്ദേഹത്തെ ഉടനെ ജാമ്യത്തിൽ വിട്ടയക്കും. സുധാകരന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്ത പക്ഷേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും എന്ന സൂചന കൂടിയാണ് ഇതിലൂടെ സർക്കാർ നൽകുന്നത്.
കേരള രാഷ്ട്രീയത്തിലെ വളരെ സീനിയറായ നേതാവാണ് കെ.സുധാകരൻ. ഒരേ കാലഘട്ടത്തിൽ ബ്രണ്ണൻ കോളേജിൽ പഠിച്ച ആളുകളാണ് കെ.സുധാകരനും പിണറായി വിജയനും. പിന്നീട് കണ്ണൂർ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഇരുവരും വളർന്നതും ഒരേ കാലത്താണ്. കെപിസിസി അധ്യക്ഷനായ സുധാകരനെ അറസ്റ്റ് ചെയ്യുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതത്തെക്കുറിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്. എങ്കിലും കടുത്ത നടപടിയിലേക്ക് കടക്കുന്നത് പാർട്ടിയുടെ തീരുമാനം കൂടിയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് മാധ്യമങ്ങളെ കണ്ട കെ സുധാകരൻ പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെയെന്നും ഒരു ആശങ്കയുമില്ലെന്നും സുധാകരൻ പറഞ്ഞു. എനിക്ക് മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കം ഇവിടുത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം രാവിലെ പറഞ്ഞിരുന്നു.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിനിടെ കേസിൽ പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരെ അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. വിദേശത്ത് നിന്നും അയച്ച രണ്ടര ലക്ഷം കോടി ദില്ലിയിലെ നടപടി ക്രമങ്ങൾ കാരണം കിട്ടാത്ത അവസ്ഥയാണെന്നും ഈ പണം വിട്ടു കിട്ടാൻ കുറച്ച് പണം ചെലവഴിക്കണമെന്നും ഇതിനായി കെ.സുധാകരൻ ഇടപെടുമെന്നും മോൺസൻ മാവുങ്കൽ തങ്ങളോട് പറഞ്ഞെന്നും ഇതു പ്രകാരം 25 ലക്ഷം നൽകിയെന്നുമാണ് പരാതി. പണം നൽകുമ്പോൾ മോൺസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. മോൺസൻ സുധാകരന് പത്ത് ലക്ഷം നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ.സുധാകരൻ രണ്ടാംപ്രതിയാണ്.