കത്തയച്ച വ്യക്തിയെ അറിയാമെന്ന് മോദിയ്ക്കെതിരായ ഭീഷണിക്കത്തില്‍ പേരുള്ള ജോസഫ് ജോണി. കത്തുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച് വന്നുവെന്നും കൈയ്യക്ഷരം പരിശോധിച്ചതില്‍ താനല്ല കത്തെഴുതിയത് എന്ന് പൊലീസിന് വ്യക്തമായതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്തിന് പിന്നില്‍ കലൂര്‍ സ്വദേശിയായ തനിക്ക് അറിയാവുന്ന വ്യക്തിയാണെന്നും ജോസഫ് ജോണി പറഞ്ഞു.
സംശയിക്കുന്ന ആളുടെ കൈയ്യക്ഷരം കത്തുമായി മാച്ച് ആയിട്ടുണ്ടെന്നും ജോണി പറഞ്ഞു. ഇയാള്‍ പണ്ട് മറ്റൊരാള്‍ക്ക് എതിരെ തന്ന കത്തിന്റെ പകര്‍പ്പ് തന്റെ കൈവശം ഉണ്ടായിരുന്നു. അത് കാണിച്ചപ്പോള്‍ അതിലെ കൈയ്യക്ഷരം ഇതുമായി ഒത്തുപോവുകയായിരുന്നുവെന്നും ജോണി പറഞ്ഞു.
പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് കലൂര്‍ സ്വദേശി തന്റെ പേരില്‍ ഇങ്ങനെ ഒരു കത്ത് നല്‍കിയതെന്നും ജോണി മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ കടയിലേക്ക് പോകുമ്പോള്‍ ഒരാള്‍ എന്നെ വിളിച്ചു. ജോണ്സണ് ജോസഫ് എന്നാണോ പേര് എന്ന് ചോദിച്ചു. ജോണി എന്നാണെന്ന് പറഞ്ഞു. ജോസഫ് അച്ഛന്റെ പേരാണ് എന്നും പറഞ്ഞു. വീട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ കതൃക്കടവ് ആണെന്ന് പറഞ്ഞു. ആര്‍ക്കെങ്കിലും കത്ത് അയച്ചിരുന്നോ എന്ന് ചോദിച്ചു. ജീവിതത്തില്‍ ആര്‍ക്കും ഇതുവരെ കത്ത് അയച്ചിട്ടില്ല. വൈകുന്നേരം അരമണിക്കൂര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.ഒരു ഓപ്പറേഷന് കഴിഞ്ഞിരിക്കുകയാണ്.
അടുത്ത ദിവസം പൊലീസ് വീട്ടില്‍ വന്നു. എന്റെ ഹാന്‍ഡ്റൈറ്റിംഗ് അവര്‍ക്ക് കാണിച്ചുകൊടുത്തു. അവര്‍ അത് ഫോട്ടോയെടുത്തു. പള്ളിയിലെ ഇടവകയില്‍ താന്‍ പദവിയിലിരിക്കെ ഒരാളുടെ പേരില്‍ വേറൊരാള് (കലൂര്‍ സ്വദേശി) പരാതി തന്നിരുന്നു. അത് കാണിച്ചുകൊടുത്തപ്പോള്‍ ആ കൈയ്യക്ഷരവുമായി ഇത് മാച്ച് ആവുകയായിരുന്നു. കുടുംബ യൂണിറ്റ് മീറ്റിംഗുമായി ബന്ധപ്പെട്ട് ഇയാള്‍ എപ്പോഴും തര്‍ക്കമാണ്. സ്ത്രീകളുമായി ആയിരിക്കും കൂടുതല്‍ തര്‍ക്കം.
നരേന്ദ്രമോദിയെ കൊലപ്പെടുത്തും എന്ന തരത്തിലായിരുന്നു കത്തെന്ന് പൊലീസുകാര്‍ വായിച്ച് തന്നതില്‍ നിന്ന് മനസിലായി. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പോലെ മോദിയെയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തില്‍ പറഞ്ഞത്,’ ജോണി പറഞ്ഞു.
ഏപ്രില്‍ 17നാണ് ബി.ജെ.പി ഓഫീസില്‍ പ്രധാനമന്ത്രിയ്ക്കെതിരായ ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കത്ത് വന്ന ഉടനെ തന്നെ പൊലീസിന് കൈമാറിയിരുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
എ.ഡി.ജി.പി കത്ത് ഇന്റലിജന്‍സിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് പരാമര്‍ശമുള്ളത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.