ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖപത്രങ്ങൾ. സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവുമാണ് ഗവർണറെ ശക്തമായി വിമർശിച്ച് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. ഗവർണർക്ക് പിന്നിലെ രാഷ്ട്രീയവും അജണ്ടയുമാണ് ഇരു പത്രങ്ങളും തുറന്നെഴുതുന്നത്.
‘എന്നും പദവിക്ക് പിന്നാലെ; നിലപാടുകൾ വിറ്റ് ബിജെപിയിൽ’, ‘ജയിൻ ഹവാലയിലെ മുഖ്യപ്രതി’ എന്നിങ്ങനെ രണ്ട് ലേഖനങ്ങളിലാണ് ദേശാഭിമാനി രൂക്ഷ വിമർശനമുന്നയിക്കുന്നത്. ബിജെപി സർക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുകയാണ് ഗവർണർ. മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം തന്നെ ലക്ഷ്യമിടുന്ന ഒരു പാർട്ടിയുടെ പിന്നാമ്പുറത്ത് വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുകയാണെന്നും മുഖപത്രം വിമർശിച്ചു.
രാഷ്ട്രീയ പാർട്ടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ച അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നു. ഭാരതീയ ക്രാന്തി ദളിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കോൺഗ്രസ്, ജനതാദൾ, ബിഎസ്പി എന്നീ പാർടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ൽ കേന്ദ്രമന്ത്രി സഭയിൽ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിൻ ഹവാല കേസിൽ ഉൾപ്പെടുന്നതെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.
‘മലിനമാക്കപ്പെടുന്ന രാജ്ഭവനുകൾ’ എന്ന തലക്കെട്ടിലാണ് ജനയുഗം മുഖപ്രസംഗമെഴുതിയത്. ഗവർണർ രാജ്ഭവനെ ബ്ലാക്ക് മെയിലിങ്ങ് രാഷ്ട്രീയത്തിന്റെ വേദിയാക്കി. മനോനില തെറ്റിയവരെപ്പോലെ സത്യസന്ധതയില്ലാത്ത നിലപാടുകൾ തിരിച്ചറിയുകയും ആവര്ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിൽ ഗവർണർ ഇന്നലെ നടത്തിയ വാർത്താസമ്മേളനം അപഹാസ്യമായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നിരുന്നു. ഭരണപക്ഷ പാർട്ടികളും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്നലെ പുറത്ത് വിട്ട തെളിവുകളെ പരിഹസിച്ചുകൊണ്ട് ട്രോളുകളും പ്രത്യക്ഷപ്പെട്ടത്. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന സർക്കാരിന്റെ വാദത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു ട്രോളുകളും പ്രത്യക്ഷപ്പെട്ടത്.