സമൂഹമാധ്യമങ്ങളിലൂടെ നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് ദി ഗാർഡിയൻ. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ 6 മാസം നീണ്ട അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ ഗൂഢസംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയൻ വെളിപ്പെടുത്തുന്നത്.
കൃത്രിമം നടത്തി മുപ്പതു രാജ്യങ്ങളിൽ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വലിയ കമ്പനികൾക്കായി പലരെയും വിവാദങ്ങളിലകപ്പെടുത്തി. ലക്ഷക്കണക്കിന് വ്യാജ സമൂഹമാധ്യമ അക്കൌണ്ടുകൾ വഴി നുണ പ്രചരിപ്പിച്ചു. പണം നൽകിയാൽ ആർക്കു വേണ്ടിയും എന്തും സമൂഹമാധ്യമങ്ങളെ മറയാക്കി ചെയ്തുകൊടുക്കുന്ന ഗൂഢസംഘത്തിന്റെ പേര് ടീം ഹൊഹേ എന്നാണെന്നും ഗാർഡിയൻ പറയുന്നു. മുൻ ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ ത്അൽ ഹനാനാണ് ഹൊഹേ ടീം രൂപീകരിച്ചത്. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്സ് ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സോഫ്റ്റ്വെയർ വഴി അയ്യായിരത്തോളം ബോട്ടുകൾ ഉണ്ടാക്കിയായിരുന്നു പ്രചാരണം.
ഒരു ആഫ്രിക്കൻ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവർത്തകർ ഹൊഹേയെ സമീപിക്കുകയായിരുന്നു. നുണപ്രചാരണത്തിനായി എങ്ങനെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുവെന്ന് സംഘത്തലവനായ ത്അൽ ഹനാൻ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയിൽ പകർത്തി. 6 മണിക്കൂർ ദൈർഘ്യമുള്ള ഈ ഒളിക്യാമറ ദൃശ്യത്തിൽ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടതായും 27 രാജ്യങ്ങളിൽ തങ്ങൾ ലക്ഷ്യം കൈവരിച്ചതായും ത്അൽ ഹനാൻ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ഒരു വലിയ കമ്പനിക്കായി വ്യവസായ തർക്കത്തിൽ ഇടപെട്ടെന്നും ഹനാൻ വ്യക്തമാക്കുന്നു. ചാര സോഫ്റ്റ്വെയറായ പെഗാസസിന് പിന്നാലെ ഇസ്രയേലിൽ നിന്ന് തന്നെ ഉത്ഭവിച്ച ഹൊഹേ ടീമും ഇനിയുള്ള ദിവസങ്ങളിൽ വാർത്തകളിൽ ഇടംനേടും.