ഇറാനിൽ മത പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലധികം നീണ്ട ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാരിൻ്റെ തീരുമാനമെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനെത്തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിനു സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി അറിയിച്ചു. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റണോ എന്നതിൽ പാർലമെൻ്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അറ്റോർണി ജനറൽ അറിയിച്ചു. യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിതമായതോടെയാണ് രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്.
മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡൻ്റായിരുന്ന കാലത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. 2006ൽ യൂണിറ്റുകൾ പട്രോളിങ് തുടങ്ങി. അടുത്തിടെ ശക്തമായ ഹിജാബ് വിരുദ്ധ സമരങ്ങളെ അടിച്ചമർത്തിയ ഭരണകൂടം ഒടുവിൽ മുട്ടുമടക്കിയെന്നാണ് രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ സർവകലാശാല വിദ്യാർഥികൾ പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടുകഴിഞ്ഞു.
അമിനിയുടെ മരണം മർദനം മൂലമല്ലെന്നും മുൻപുണ്ടായിരുന്ന രോഗങ്ങളെ തുടർന്നാണെന്നും ഫൊറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കിയെങ്കിലും സമരക്കാർ പിന്മാറാതിരുന്നതോടെ രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടർന്നു. ഇറാനിലും വിദേശരാജ്യങ്ങളിലുമായി ഒട്ടേറെ പേർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഖത്തർ ലോകകപ്പിൽ മത്സരത്തിനു മുൻപ് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഇറാൻ ടീം നിശബ്ദമായി നിന്ന് സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ചു കടുത്ത നിയന്ത്രണങ്ങളാണുള്ളത്. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിച്ച് നിയമലംഘനം ആരോപിച്ചു നിരവധി പേരെ തടവിലാക്കിയിട്ടുണ്ട്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചായിരുന്നു മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. ഹിജാബ് വിരുദ്ധ സമരക്കാർക്ക് എതിരായ നടപടികളില്‍ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.