യു എ ഇ യിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് സംവിധാനം നിലവിൽ വന്നു. ജോലി നഷ്ടമാവുന്നവർക്ക് തുടർന്നുള്ള മൂന്ന് മാസം ശമ്പളത്തിന്റെ 60 ശതമാനം ലഭ്യമാവുന്ന തരത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവരങ്ങൾ മാനവവിഭവശേഷി- സ്വദേശി മന്ത്രാലയം പുറത്ത് വിട്ടു.
ജോലി നഷ്ടമാവുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നത് വരെ സാമൂഹിക പരിരക്ഷ നൽകുക എന്നതാണ് ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യം. യു എ ഇ യിലെ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. അതേസമയം 12 മാസം ഒരു കമ്പനിയിൽ ജോലി ചെയ്തവർക്കേ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആവാൻ സാധിക്കുകയുള്ളു. എല്ലാ പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്തവർക്കും ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
എന്നാൽ അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് പിരിച്ചു വിടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. സംരംഭകർ, ഗാർഹിക, തൊഴിലാളികൾ, താത്കാലിക കരാർ ജീവനക്കാർ,18 വയസ്സിനു താഴെയുള്ളവരും പദ്ധതിയുടെ പരിധിയിൽ വരില്ല. ഒരു മാസം പരമാവധി 20,000 ദിർഹമാണ് ലഭിക്കുന്ന തുക. ഇൻഷുറൻസ് എടുത്ത തിയതി മുതൽക്കാണ് കാലയളവ് നിശ്ചയിക്കുക. ജോലി നഷ്ടമായതിന് ശേഷവും കൈപ്പട്ടിയിരുന്ന ശമ്പളത്തിന്റെ 60 ശതമാനം ഇൻഷുറൻസ് തുകയായി ലഭിക്കും.