മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ചന് കണ്ണീരോടെ വിടചൊല്ലി കലാകേരളം. ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ചിരുന്നു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ തന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്തായി ഒരുക്കിയിട്ടുള്ള കല്ലറയിലാണ് ഇനി ഇന്നച്ചന് വിശ്രമം. പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തിൽ വിലാപയാത്രയോടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയിലേക്കെത്തിച്ചത്. വിലാപയാത്രയിൽ ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാനായി തടിച്ചു കൂടിയത്.
മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, അഭിനേതാക്കളായ ടൊവിനോ തോമസ്, ജോജു ജോർജ്, ഇടവേള ബാബു, തുടങ്ങിയവരും വിലാപയാത്രയിൽ പങ്കുചേർന്നു. നടന് അന്ത്യോപചാരം അർപ്പിക്കാൻ നൂറ് കണക്കിന് ജനങ്ങളാണ് ഒത്തുകൂടിയത്.ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമായിരുന്നു മരണ കാരണം.