യുഎഇയിൽ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന പകർച്ചപ്പനിക്കെതിരെ ഫ്ലൂ വാക്സീൻ കുത്തിവെപ്പ് എടുക്കണമന്ന് ഡോക്ടർമാരുടെ നിർദേശം. സ്കൂൾ തുറന്നതോടെ പനിയുമായി ആശുപത്രിയിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം കണ്ടുവരുന്നത്. എന്നാൽ അതിനു മുമ്പുതന്നെ ഫ്ലൂ വാക്സീൻ സ്വീകരിച്ച് പ്രതിരോധം ശക്തിപ്പെടുണമെന്നാണ് ഡോക്ടർമാർമാരുടെ നിർദേശം.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായുണ്ടാകുന്ന ഇൻഫ്ലുവൻസ വൈറസാണ് പകർച്ചപ്പനി (ഫ്ലു) ഉണ്ടാക്കുന്നത്. ഇൻഫ്ലുവൻസ എ, ബി എന്നിവ പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ രോഗമുള്ളവർ മാസ്ക് ധരിക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൾ കൊണ്ട് മറയ്ക്കുകയും ചെയ്യണം. കടുത്ത പനി, ചുമ, തലവേദന, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ചർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പകർച്ചപ്പനി സാധാരണ 3–4 ദിവസത്തിനകം രോഗം മാറും. എന്നാൽ 4 ദിവസം കഴിഞ്ഞിട്ടും പനി മാറാതിരിക്കുകയോ ശരീര വേദന കൂടുകയോ ചെയ്താൽ വൈദ്യസഹായം തേടണം.
5–9 വയസ്സുവരെ ഉള്ളവരിലാണ് പൊതുവേ ഫ്ലൂ കണ്ടുവരുന്നത്. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. സജീവ് എസ്. നായർ പറഞ്ഞു. അപൂർവം സന്ദർഭങ്ങളിൽ ഇത്തരക്കാർക്ക് ഗുരുതരമായേക്കും. വാക്സീൻ എടുത്ത് രോഗപ്രതിരോധം ഉറപ്പുവരുത്താം.
6 മാസവും അതിനു മുകളിലും പ്രായമായുള്ള കുട്ടികൾക്ക് കുത്തിവയ്പ് എടുക്കാം. 6 മാസത്തിൽ താഴെയുള്ള കുട്ടികളുടെ അമ്മ കുത്തിവയ്പ് എടുത്താൽ മുലപ്പാലിൽ നിന്നു കുഞ്ഞുങ്ങൾക്കും പ്രതിരോധം ലഭിക്കും. മുതിർന്നവർക്ക് 70–90% വരെയും 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 50% വരെയും വാക്സീനിലൂടെ സംരക്ഷണം ലഭിക്കും. 25–40% വരെ ആശുപത്രി വാസവും ഒഴിവാക്കാം. 18 വയസ്സുവരെയുള്ളവർക്ക് വർഷത്തിൽ ഒരു ഡോസ് ഫ്ലൂ വാക്സീൻ നല്ലതാണ്. 9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 4 ആഴ്ചയുടെ ഇടവേളയിൽ 2 ഡോസായാണ് എടുക്കേണ്ടത്. പനിയുള്ള സമയങ്ങളിൽ വാക്സീൻ പാടില്ല. സർക്കാർ ആശുപത്രികളിലും സേഹ ക്ലിനിക്കുകളിലും ഫ്ലൂ വാക്സീൻ ലഭിക്കും. ഒക്ടോബർ മുതൽ അബുദാബിയിൽ വാക്സീൻ സൗജന്യമായി നൽകും.