ലോകത്തെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന അസ്സമിൽ ചരിഞ്ഞു. ബിജുലി പ്രസാദ് എന്ന കൊമ്പനാണ് ഇന്ന് പുലർച്ചെ ചരിഞ്ഞത്. ഈ ആന മുത്തശ്ശന് 89 വയസ്സുണ്ടെന്നാണ് കണക്ക്.
പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളാൽ ഏറെക്കാലമായി ബിജുലി പ്രസാദ് അവശനായിരുന്നുവെന്ന് ആനയെ പരിചരിക്കുന്നവർ പറയുന്നു. അസമ്മിലെ വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആനയെ പാർപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരണവിവരം അറിഞ്ഞതിന് പിന്നാലെ തോട്ടം തൊഴിലാളികളും ഗ്രാമവാസികളും മൃഗസ്നേഹികളും തുടങ്ങി നൂറുകണക്കിന് പേരാണ് ആനയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എസ്റ്റേറ്റിലേക്ക് എത്തിയത്
“എന്റെ അറിവിൽ, ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ ആനയാണ് ബിജുലി പ്രസാദ്. സാധാരണയായി, ഏഷ്യൻ ആനകൾ 62-65 വർഷം വരെ ജീവിക്കും എന്നാണ് കണക്ക്. അത് കാട്ടിലെ സാഹചര്യത്തിലാണ്. നാട്ടിൽ മനുഷ്യരുടെ പരിചരണത്തിൽ കഴിയുന്ന ആനകൾ ശരാശരി 80 വർഷം വരെ ജീവിച്ചു കാണാറുണ്ട് – പത്മശ്രീ ജേതാവും പ്രശസ്ത ആന ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. കുശാൽ കോൺവർ ശർമ്മ പിടിഐയോട് പറഞ്ഞു,
ഏകദേശം 8-10 വർഷം മുമ്പ് ബിജുലിയുടെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു. അതോടെ ആനയ്ക്ക് നന്നായി തീറ്റയെടുക്കാൻ പറ്റാത്താവുകയും അവശനായി അത്യാസന്ന നിലയിലേക്ക് പോകുകയും ചെയ്തു. എസ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ട പ്രകാരം ഞാൻ ആനയെ ചെന്ന് പരിശോധിച്ചു. അങ്ങനെ ആനയുടെ ആഹാരരീതികളെല്ലാം മാറ്റി. നല്ല രീതിയിൽ പ്രോട്ടീൻ കിട്ടാനായി അരിയും സോയാബിനും പോലുള്ള വേവിച്ച ഭക്ഷണങ്ങളാണ് പിന്നീട് ആനയ്ക്ക് കൊടുത്തത്. ആ രീതി ഗുണം ചെയ്തു അങ്ങനെയാണ് ഇത്രയും വർഷം കൂടി ബിജുലി പ്രസാദിൻ്റെ ആയുസ്സ് നീട്ടിയെടുക്കാനായത് – ഡോക്ടർ ശർമ പറയുന്നു.