ഇംഗ്ലീഷ് ചാനൽ വഴി അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറുന്നവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ചെറിയ ബോട്ടുകളിലാണ് അനധികൃതമായി ഇന്ത്യന്‍ വംശജര്‍ യുകെയിലേക്ക് കടല്‍ കടന്നെത്തുന്നത്. യുകെ മാധ്യമമായ ദി ടൈംസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു. അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ കുറഞ്ഞ ഫീസിൽ പഠിക്കാൻ അനുവദിക്കുന്ന നിയമത്തിലെ പഴുതുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദി ടൈംസ് റിപ്പോര്‍ട്ട്.
2023 ജനുവരിയില്‍, ഏകദേശം 250 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ വഴി യുകെയിലെത്തി. 2022ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 233 പേരാണ് ഇങ്ങനെ എത്തിയത്. ഈ വര്‍ഷം ഇത്തരത്തില്‍ കുടിയേറിയ 1,180 പേരില്‍ അഞ്ചിലൊന്നും ഇന്ത്യക്കാരാണ്. അഫ്ഗാനികളാണ് ഏറ്റവും കൂടുതലായെത്തുന്നത്, രണ്ടാംസ്ഥാനത്ത് സിറിയക്കാരാണ്.
ഇന്ത്യക്കാര്‍ക്കുള്ള സെര്‍ബിയയുടെ വിസയില്ലാത്ത യാത്രാ നിയമങ്ങളും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 30 ദിവസം വരെ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് സെര്‍ബിയയിലേക്ക് പ്രവേശിക്കാമായിരുന്നു. യൂറോപ്യന്‍ യൂണിയൻ്റെ വിസ നയങ്ങളുമായി ചേരാനുള്ള സെര്‍ബിയയുടെ ശ്രമങ്ങളുടെ ഭാഗമായി 2023 ജനുവരി 1ന് ഇത് നിര്‍ത്തലാക്കിയിരുന്നു. ഇതോടെ ചെറുബോട്ടുകള്‍ വഴിയുള്ള കുടിയേറ്റം വര്‍ധിച്ചുവന്നു.
യുകെയില്‍ വിസ കാലാവധി തീർന്ന് തിരികെപ്പോകേണ്ടി വരുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്മാരാണ്. യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 2020ല്‍ 20,706 ഇന്ത്യക്കാരാണ് പെര്‍മിറ്റ് വിസയില്‍ നിന്നതെന്ന് യുകെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. അനധികൃതമായി യുകെയിലെത്തുന്ന ഇന്ത്യക്കാരെ നാടുകടത്താനും ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ സഹകരണം ഉറപ്പാക്കാനും ഇന്ത്യ-ബ്രിട്ടണ് കുടിയേറ്റ കരാർ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.