യുഎഇയിലെ വിപണിയിൽ ഇന്ത്യൻ ബീഫിന് വൻ കുതിപ്പ്. ബീഫ് വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായതായാണ് കണക്കുകൾ.15 രാജ്യങ്ങളിൽ നിന്നായി 60 ബീഫ് ബ്രാൻഡുകളാണ് യുഎഇ വിപണിയിൽ എത്തുന്നത്. ഇതിൽ എല്ലില്ലാത്ത ഇന്ത്യൻ ബീഫിനാണ് മുൻഗണന. ഇന്ത്യയ്ക്കു പിറകിലായി യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളാണ്. കൂടാതെ മട്ടൺ വിപണിയിലും ഇന്ത്യയ്ക്കാണ് മേൽക്കൈ. ഇന്ത്യ, ന്യൂസിലാൻഡ്, സ്പെയിൻ, ഓസ്ട്രേലിയ,സൊമാലിയ,ഒമാൻ എന്നിവർ തമ്മിലാണ് മട്ടൻ വിപണിയിൽ പ്രധാന മത്സരം.
ഓരോ രാജ്യത്തെ ബീഫിനും വിലയിൽ വ്യത്യാസമുണ്ട്. ഒരു കിലോയ്ക്ക് 15 ദിർഹം മുതൽ 40 ദിർഹം വരെയാണ് ബീഫിന്റെ വില. എന്നാൽ ജാപ്പനീസ് വാഗ്യു, ഓസ്ട്രേലിയൻ ബീഫ് തുടങ്ങിയ പ്രീമിയം ബ്രാൻഡഡ് ബീഫിന് 100 ദിർഹം മുതൽ 2000 ദിർഹം വരെ വില വരും. കോവിഡിന് ശേഷം വിപണി സജീവമാകുന്നത് ഇതാദ്യമായാണെന്ന് വ്യാപാരികൾ സൂചിപ്പിച്ചു.
എല്ലുള്ള ബീഫ് വേണം എന്നുള്ളവർ പാക്കിസ്ഥാനി ബീഫാണ് വാങ്ങുന്നത്. ഇളം പോത്തിറച്ചി, മാട്ടിറച്ചി എന്നിങ്ങനെ എല്ലില്ലാത്ത ഇറച്ചിയാണ് ഇന്ത്യയിൽ നിന്നെത്തുന്നത്. അതേസമയം താമസക്കാരുടെ വർധനവും ഹോട്ടൽ, റസ്റ്ററൻ്റ് ശൃംഖലകളിലുണ്ടായ വർധനവും ഇറച്ചി വിപണിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മത്സ്യബന്ധനം കുറഞ്ഞതും ഇറച്ചി വിപണിയെ സജീവമാക്കി. കൂടാതെ ഇറച്ചി വാങ്ങുന്നവരിൽ കൂടുതലും മലയാളികൾ ആയതിനാൽ ഇന്ത്യൻ ബീഫിന് ലോക്കൽ വിപണിയിലും ഡിമാൻഡുണ്ട്.