ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. അഡ്ലെയ്ഡിൽ പകൽ ഒന്നരയ്ക്കാണ് രണ്ടാംസെമി. ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ ഏവരും കാത്തിരുന്ന ഇന്ത്യ–പാകിസ്ഥാൻ സ്വപ്നഫൈനൽ ഞായറാഴ്ച സംഭവിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. 22 അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ കളിച്ചത്. 12ൽ ഇന്ത്യയും 10ൽ ഇംഗ്ലണ്ടും ജയിച്ചു.
ശക്തമായ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ട് ടീമിന്റെ കരുത്ത്. ഒൻപതാം നമ്പർ വരെ ടീമിൽ ബാറ്റ്സ്മാൻമാരുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ബാറ്റിംഗ് നിരയെ നേരിടുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. മാർക്ക് വുഡിനെപ്പോലെ ഒരു മികച്ച പേസർ ഇംഗ്ലണ്ടിനും ഉണ്ട്. ഇതുവരെ 4 മത്സരങ്ങൾ കളിച്ച താരം 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ 154.74 വേഗത്തിലാണ് അദ്ദേഹം പന്ത് എറിഞ്ഞത്. നിലവിലെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ പന്താണിത്. യുവ ഇടങ്കയ്യൻ പേസർ സാം കുറാനും ഫോമിലാണ്. 4 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് അദ്ദേഹം.
ടീം ഇന്ത്യയും മികച്ച ഫോമിലാണ്. സൂപ്പർ 12ൽ 5 മത്സരങ്ങളിൽ 4ലും ജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു മത്സരം തോറ്റു. വിരാട് കോഹ്ലിക്കും സൂര്യകുമാർ യാദവിനും പുറമെ കെ എൽ.രാഹുലും ഫോം വീണ്ടെടുത്തിട്ടുണ്ട്. സിംബാബ്വെയ്ക്കെതിരായ അവസാന മത്സരത്തിൽ അദ്ദേഹം അർദ്ധ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്/ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
ഇംഗ്ലണ്ട് ടീം: അലക്സ് ഹെയ്ൽസ്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, ഫിൽ സാൾട്ട്, സാം കറൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്, മാർക് വുഡ്/ഡേവിഡ് വില്ലി.