ഇന്ത്യ- ന്യുസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം തുടങ്ങുക. ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ പാകിസ്ഥാനില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ നേട്ടത്തിലാണ് ന്യുസിലന്‍ഡ്.
മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ രാഹുലിന് പകരം ഇഷാന് കിഷന് വിക്കറ്റ് കീപ്പറാവും. കിഷന് ഓപ്പണറായാല്‍ കാര്യവട്ടത്ത് സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെ ഫിനിഷറായി നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഇടംകയ്യന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനിലെത്തും.
കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടോം ലേഥം ആണ് ന്യുസിലന്‍ഡ് നായകന്. ട്രന്റ് ബോള്‍ട്ടും ആഡം മില്‍നെയും മാറ്റ് ഹെന്റിയും ഇല്ലെങ്കിലും ന്യുസിലന്‍ഡ് ബൗളിംഗ് നിര ആരെയും വിറപ്പിക്കാന്‍ പോന്നതാണ്. സ്പിന്നര്‍മാരും കരുത്താണ്. ഇന്ത്യയില്‍ ഇതുവരെ ഏകദിന പരമ്പര നേടിയിട്ടില്ലെന്നത് കിവികളുടെ ആത്മവിശ്വാസം തകർക്കുന്നതാണ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്ക്.