ലോകത്തെ ഏറ്റവും വലിയ സ്കോച്ച് വിപണിയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്. ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. വൈനുകളുടെ നാടായ ഫ്രാൻസാണ് കഴിഞ്ഞ പത്തു വർഷമായി ലോകത്ത് ഏറ്റവും കൂടുതൽ സ്കോച്ച് കുടിച്ച് തീർത്ത രാജ്യം. 2022 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 219 മില്യൺ ബോട്ടിൽ സ്കോച്ചാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഫ്രാൻസിൽ 205 മില്യൺ ബോട്ടിലുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളു.
ഇന്ത്യയുടെ വിസ്കി മാർക്കറ്റിൽ രണ്ട് ശതമാനം മാത്രമാണ് സ്കോച്ച് വിസ്കിയുടെ സ്ഥാനം. കൂടാതെ സ്കോച്ച് വിസ്കി ഇറക്കുമതിയുടെ കാര്യത്തിൽ മുൻവർഷത്തേക്കാൾ കഴിഞ്ഞ വർഷം 60 ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്ന് സ്കോച്ച് വിസ്കി അസോസിയേഷൻ അറിയിച്ചു.
ഓരോ സ്കോച്ച് കുപ്പിക്കും 150-195 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരിക. അതേസമയം നിലവിൽ ഇന്ത്യ-യുകെ വ്യാപാര ചർച്ചയിൽ സ്കോച്ച് വിസ്കിയുടെ ഡ്യൂട്ടി കുറയ്ക്കുന്നത് സംബന്ധിച്ച കാര്യം ചർച്ചചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് പ്രാബല്യത്തിൽ വന്നാൽ സ്കോച്ച് വിസ്കിയുടെ കസ്റ്റംസ് തീരുവ 100 ശതമാനത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഇന്ത്യയിൽ സ്കോച്ച് വിസ്കിയുടെ വില കുറയുകയും മദ്യത്തിന്റെ വിപണി കൂടുകയും ചെയ്യും.
അതേസമയം കോവിഡ് സമയത്തും ഇന്ത്യയിലെ സ്കോച്ച് വിസ്കി വില്പനയ്ക്ക് കുറവുണ്ടായിരുന്നില്ല. 2019 ൽ 131 മില്യൺ ബോട്ടിൽ മദ്യമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. പത്തു വർഷത്തിനിടയിൽ ഇന്ത്യയിലെ സ്കോച്ച് വിസ്കി വിപണിയിൽ 200 ശതമാനം വർധനവുണ്ടായി എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2022 ൽ യൂറോപ്പിനെ പിന്തള്ളി ഏഷ്യ വിസ്കി വിപണിയിൽ ഒന്നാമതെത്തിയിരുന്നു. ഏഷ്യൻ രാജ്യങ്ങളായ തായ് വാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ സ്കോച്ചിൻ്റെ ഇറക്കുമതി ഇരട്ടിയായിട്ടുണ്ട്.
മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം