ഒട്ടാവോ: ജി20 സമ്മേളനത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. കാനഡയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡ ഖലിസ്ഥാൻ നേതാവിൻ്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാവാമെന്നും ആരോപിച്ചിട്ടുണ്ട്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെ കാനഡയിൽ വച്ച് ജൂണിൽ ബൈക്കിലെത്തിയ രണ്ടു മുഖംമൂടിധാരികൾ വെടിവെച്ചു കൊന്നിരുന്നു.
ഈ കൊലയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടാകാമെന്നാണ് ഇന്നലെ കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിൽ ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇക്കാര്യം അമേരിക്കൻ, യുകെ പ്രസിഡൻ്റുമാരുമായി ചർച്ച ചെയ്തുവെന്നും കാനഡയുടെ മണ്ണിൽ വച്ച് ഒരു കനേഡിയൻ പൗരനെ വധിച്ച നടപടി കാനഡയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നുമാണ് ട്രൂഡോ പറഞ്ഞത്. നിജ്ജാറുടെ മരണത്തിൽ കനേഡിയൻ ഇൻ്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇന്ത്യയുടെ പങ്ക് വെളിപ്പെടുത്തുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് ജസ്റ്റിൻ ട്രൂഡോ ഇന്നലെ പറഞ്ഞത്.
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യൻ എംബസിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കിയതായി വിദേശകാര്യമന്ത്രി മെലിൻ ജോലി അറിയിച്ചത്. ഉദ്യോഗസ്ഥനോട് അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസ്സിയിലെ റോ വിഭാഗം ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ കാനഡയിലെ സിഖ് വിഭാഗത്തിൻ്റെ ശക്തമായ പിന്തുണയുണ്ട്. ഈ വോട്ട് ബാങ്ക് കൂടി ലക്ഷ്യംവച്ചാവാം നിലവിലെ നീക്കം എന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അതേസമയം കാനഡയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകാനാണ് സാധ്യത. വരും മണിക്കൂറുകളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ ജി20 സമ്മേളനത്തിനായി ട്രൂഡോ ഇന്ത്യയിൽ എത്തിയപ്പോഴും തണ്ണുത്ത സ്വീകരണമാണ് ദില്ലിയിൽ ലഭിച്ചത്. സമ്മേളനത്തിൻ്റെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രൂഡോയുമായി നടത്തിയ ചർച്ചയിൽ കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ കാനഡയുടെ പരമാധികാരത്തിലും ആഭ്യന്തര വിഷയങ്ങളും പുറത്തുള്ളവർ ഇടപെടേണ്ടെന്ന തരത്തിലാണ് ട്രൂഡോ സംസാരിച്ചത്. ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ഇതോടെ അലങ്കോലമായിരുന്നു.