തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽപാതകളിലെ വേഗപ്പരിധി വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് റെയിൽവേ പാതകളുടെ വളവ് നിവർത്താനും വേഗം കൂട്ടാനുമുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ 110 കിലോമീറ്ററായും അടുത്ത ഘട്ടത്തിൽ 160 കിലോമീറ്ററായും സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത ഉയർത്തും ഇതിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അടുത്ത 36 മുതൽ 48 മാസങ്ങൾക്കുള്ളിൽ തന്നെ (മൂന്ന് മുതൽ നാല് വർഷം വരെ) തിരുവനന്തപുരത്ത് നിന്നും നാലരമണിക്കൂറിൽ കാസർകോട്ടും അഞ്ച് മണിക്കൂറിൽ മംഗലാപുരത്തും എത്താൻ സാധിക്കുമെന്നും റെയിവേ മന്ത്രി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 2033 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരിക്കുന്നതെന്നും സംസ്ഥാനത്തെ സമഗ്ര റെയിൽവേ വികസനത്തിന് ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സർക്കാരിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികളുടെ ഭാഷയിൽ പറഞ്ഞാൽ വന്ദേഭാരത് ഒരു അടിപൊളി ട്രെയിനാണെന്നും അതിലെ യാത്രാനുഭവും അടിപൊളി ആയിരിക്കുമെന്നും
സദസ്സിൽ ചിരി പടർത്തി കൊണ്ട് റെയിൽവേ മന്ത്രി പറഞ്ഞു.