തിരുവല്ല: തിരുവല്ലയ്ക്ക് അടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ വായു സിറിഞ്ചിൽ കുത്തിവച്ച് കൊല്ലാൻ ശ്രമം. നഴ്സിൻ്റെ വേഷത്തിൽ എത്തിയ അനുഷ എന്ന സ്ത്രീയാണ് വധശ്രമം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവിൻ്റ സുഹൃത്താണ് കൊലപാതകശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് യുവതികളും കായംകുളം സ്വദേശികളാണ്.
കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 24-കാരി പ്രസവത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ വിശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അനുഷ എന്ന സ്ത്രീ നഴ്സിൻ്റെ വേഷത്തിൽ ആശുപത്രിയിലെ മുറിയിലെത്തിയത്. കാലിയായ 20 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് പ്രസവിച്ച് കിടക്കുന്ന യുവതിയുടെ കൈയിലെ ഞരമ്പിൽ കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. ഞരമ്പിലേക്ക് ഇങ്ങനെ വായുകേറ്റിയാൽ ഹൃദയാഘാതം സംഭവിക്കുകയും കരൾ തകരാറിലാവുകയും ചെയ്യും. കുത്തിവയ്പ്പിന് പിന്നാലെ പ്രസവിച്ച യുവതിക്ക് ഹൃദയാഘാതം സംഭവിച്ചു. എന്നാൽ ഇവരെ ഉടനെ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ.
അതേസമയം ഇഞ്ചക്ഷൻ നൽകി പുറത്തേക്കിറങ്ങിയ അനുഷയെ ആശുപത്രി ജീവനക്കാർ സംശയം തോന്നി തടഞ്ഞു വയ്ക്കുകയും തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് പ്രസവിച്ചു കിടന്ന യുവതിയെ വധിക്കാൻ വേണ്ടിയാണ് അനുഷ എത്തിയതെന്ന് വ്യക്തമായത്.
അനുഷ ഒരു ഫാർമസിസ്റ്റാണെന്നും പ്രസവിച്ചു കിടക്കുന്ന യുവതിയുടെ ഭർത്താവിൻ്റെ സുഹൃത്താണെന്നും പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കാനാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ ഭർത്താവിന് ഇക്കാര്യത്തിൽ പങ്കുണ്ടോ എന്ന് പറയാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.