കർണാടകയിൽ ചില സ്കൂളുകളിലും കോളജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ എത്തി. കേസിൽ വാദം നാളെയും തുടരും. കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് . വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു.
കർണാടക സർക്കാർ ഉത്തരവ് നിരുപദ്രവകരമല്ലെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 പ്രകാരമുള്ള വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് കോടതിയിൽ വാദിച്ചു. ഹിജാബ് നിരോധിക്കുന്നത് മതാനുഷ്ഠാനത്തിനുള്ള അവകാശത്തെ ഹനിക്കില്ല, കോളജ് വികസന സമിതികൾ തീരുമാനിക്കട്ടെയെന്നും വാദിച്ചു. ഇന്ത്യയിലുള്ളത് “പോസിറ്റീവ് സെക്യുലറിസമാണ്”, ആയതിനാൽ ഹർജിക്കാരെ യൂണിഫോമിന് പുറമെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പല വിദ്യാർത്ഥികളും രുദ്രാക്ഷമോ കുരിശോ മതചിഹ്നമായി ധരിക്കുന്നുവെന്ന് അഭിഭാഷകൻ കാമത്ത് പറഞ്ഞപ്പോൾ “അത് ഷർട്ടിനുള്ളിലാണ് ഇടുന്നത്. ഷർട്ട് ഉയർത്തി ആരെങ്കിലും രുദ്രാക്ഷം ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ പോകുന്നില്ല” എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. നാളെ രാവിലെ 11.30ന് കേസിൽ വാദം കേൾക്കൽ പുനരാരംഭിക്കും.