റെയിൽവേ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ സംസ്ഥാനത്ത് 130 കിമീ വേഗതയിൽ ഓടിയാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരതിനെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെയാണ് നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇങ്ങനെ പറഞ്ഞത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് –
എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്.. പക്ഷേ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യും… ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും… കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം… ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…????????????❤️❤️❤️
അതേസമയം വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ട്രെയൽ റൺ തിങ്കളാഴ്ച പുലർച്ചെയോടെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച തീവണ്ടി പുലർച്ചെ 5.10-ഓടെ തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെട്ട ട്രെയിൻ അൻപത് മിനിറ്റിൽ കൊല്ലത്ത് എത്തി. 7.28-ന് കോട്ടയത്ത് എത്തിയ വന്ദേഭാത് തുടർന്ന് എറണാകുളം ടൗൺ സ്റ്റേഷനിലാണ് പിന്നെ നിർത്തിയത്. 7.30 കോട്ടയത്ത് നിന്നും പുറപ്പെട്ട് കൃത്യം ഒരു മണിക്കൂറിലാണ് ട്രെയിൻ നോർത്തിലേക്ക് എത്തിയത്. ഇവിടെ നിന്നും പുറപ്പെട്ട് 9.37-ന് വന്ദേഭാരത് തൃശ്ശൂരിലെത്തി. ഷൊർണ്ണൂരിലും തിരൂരിലും വന്ദേഭാരതിന് സ്റ്റോപ്പില്ലാത്തതിനാൽ ഇനി കോഴിക്കോടേക്കാണ് വണ്ടി എത്തുക. ഷൊർണ്ണൂർ പിന്നിടുന്നതോടെ കേരളത്തിലെ ഏറ്റവും വേഗതയേറിയ ട്രാക്കിലേക്ക് വന്ദേഭാരത് പ്രവേശിക്കും. 110 കി.മീ വേഗതയിലാവും ഇനി കണ്ണൂർ വരെ ട്രെയിൻ പോകുക. 3.18 മണിക്കൂറിലാണ് വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. 4.20 മിനിറ്റിൽ തൃശ്ശൂരെത്തി.